ഒരു രാജ്യത്ത് വളരേ ഈശ്വര ഭക്തനായ ഒരു രാജാവും അദ്ധേഹത്തിന് തികഞ്ഞ ഈശ്വര ഭക്തിയോടും കൂടിയ ഒരു മന്ത്രിയും ഉണ്ടായിരുന്നു. എന്ത് ആപത്തുകള്‍ വന്നാലും അത് എല്ലാം ഈശ്വരന്റെ അനുഗ്രഹമാണെന്ന് വിചാരിച്ച് സമാധാനമായി ജീവിച്ചു. കാലക്രമത്തില്‍ രാജാവ്മരിച്ചു രാജകുമാരന് രാജാവായി. അദ്ധേഹത്തിന് ഈശ്വരനില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. ആപത്തുകള്‍ വരുന്നത് മനുഷ്യന്റെ ശ്രദ്ധക്കുറവും ദൌര്ഭാഗ്യവും കൊണ്ടാണ് എന്ന് അയാള്‍ വിശ്വസിച്ചു. മന്ത്രി അപ്പോഴും ഈശ്വരഭക്തന് ആയിത്തന്നെ തുടര്‍ന്നു.
ഒരുദിവസം ഇവര്‍ രണ്ടുപേരും കൂടി നായാട്ടിനുപോയി. രാജാവിന്റെ കയ്യില്‍ ഒരു മുറിവ് പറ്റി അദ്ദേഹം മന്ത്രിയെ വിളിച്ചുകാണിച്ചു. മന്ത്രി ഉടനെത്തന്നെ അതും നല്ലതിന്എന്ന് പറഞ്ഞു. തന്റെ കൈമുറിഞ്ഞത് നല്ലതിനാണ് എന്ന് പറഞ്ഞ മന്ത്രിക്ക് തന്നോട് സ്നേഹമില്ല എന്ന് വിചാരിച്ച് കുപിതനായരാജാവ് മന്ത്രിയെ ജയിലില്‍ അടച്ചു. രാജാവ് വൈദ്യനെ വിളിച്ചുവരുത്തി മുറിവ് കെട്ടിക്കുകയും ചെയ്തു. നാലുദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനുപോയി. അപ്പോള്‍ ചില കാപാലികന്മാര് വന്ന് അദ്ധേഹത്തെ പിടികൂടി. അമാവാസി ദിവസം പാതിരായ്ക്ക് കാളിപൂജക്ക്ശേഷം ലക്ഷണംഒത്ത ഒരു പുരുഷനെ ബലികൊടുക്കുകയാണെങ്കില് ആഗ്രഹങ്ങള്‍ എല്ലാം സാധിക്കും എന്നാണ് അവരുടെ വിശ്വാസം. അതിനുവേണ്ടിരാജാവിനെ അവര്‍ ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപൂമാലയനിയിച്ച് ദെവീക്ഷേത്രത്തില് ഹാജരാക്കി. തൻ്റെ മരണം അടുത്തിരിക്കുന്നുഎന്ന് അറിഞ്ഞമഹാരാജാവ് ഭയംകൊണ്ട് മരവിച്ച് കണ്ണും അടച്ചിരുന്നു. പൂജക്ക്ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത്വന്നു രാജാവിന്റെ ദേഹം പരിശോധിച്ചപ്പോള്‍ കൈയില്‍ മുറിവ് കണ്ടു. ഈ ദേഹം ബലിക്ക് പറ്റിയതല്ല എന്ന് വിധിക്കുകയും ചെയ്തു. രാജാവിന് ജിവന് വിണ്ടുകിട്ടി. തന്റെ കൈയ് മുറിഞ്ഞത് നല്ലതിനായിരുന്നു എന്ന് ബോധ്യപ്പെടുകയും ചെയ്തു. അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പാശ്ചാതപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു. എന്നിട്ട് ചോദിച്ചു; എന്റെ കൈ മുറിഞ്ഞത് നല്ലതിനാണ് എന്ന് എനിക്ക് മനസിലായി. കാരണം കൂടാതെ അങ്ങ് ഒരു ആഴ്ച ജയിലില്‍ കിടന്ന് വിഷമിച്ചത് എന്തിനായിരുന്നു ? അതെങ്ങനെയാണ് നല്ലതിനാകുന്നത് ? മന്ത്രി മറുപടി പറഞ്ഞു. അതും ഈശ്വര നിശ്ചയം കൊണ്ട് നല്ലതിനായിരുന്നു. ഇല്ലെങ്കില്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും. നമ്മളെ രണ്ടുപേരെയും കാപാലികന്മാര് പിടിക്കും. അങ്ങയെ വിട്ടുകഴിഞ്ഞാല്‍ പിന്നെ എന്നെയാണ് ബലികൊടുക്കുക. അതില്ലാതെയായത് എന്നെ ജയിലില്‍ ഇട്ടതുകൊണ്ടാല്ലേ ? എല്ലാം നല്ലതിനായിരുന്നു എന്ന് രാജാവിന് ബോധ്യംവന്നു.
നമുക്ക് എന്തെങ്കിലും ആപത്തുകള്‍ വരുമ്പോള്‍ നാം വല്ലാതെ വിഷമിക്കുന്നു .വാസ്തവത്തില്‍ അതെല്ലാം നമുക്ക് നല്ലതിനാകുന്നു. ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അതു സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. സാധാരണ മനുഷ്യര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതെന്തിനാണെന്ന് അറിയുവാനുള്ള ക്ഷമയില്ലെന്നുമാത്രം. അല്പകാലം ക്ഷമിച്ചിരുന്നാലറിയാം എല്ലാം നല്ലതിനായിരുന്നുവെന്ന്.