അഹോ ദിവ്യ മാതേ മഹോദാരശീലേ
നമോസ്‌ത്വംബികേ ഹേ മഹാമംഗലേ
വിശാലോജ്വലം നിൻ മഹത്ഭൂതകാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേകി നാരായണത്വം
ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചൂ നമിച്ചൂ ജഗത്താകവേ.
മഹത്തായ നിൻ ദിഗ്‍ജയത്തിൻ രഥത്തിൽ
പറക്കും പതാകയ്ക്ക് കൈ കൂപ്പുവാൻ
ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ.
അഗാധങ്ങളാകും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരിപ്രൗഡരാലോ
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തവോത്‌കൃഷ്ടസംസ്കാര സാമ്രാജ്യമെത്തി.
അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം
ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ?
മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മപ്രദേശം
മുറിഞ്ഞറ്റൂ വീണൂ മനോരമ്യലങ്കാ
മഹാദേവി നിൻ കാലിലെപ്പൊൻ ചിലങ്ക.
പൊറുക്കാവതല്ലമ്മെ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ
ഇതെന്തമ്പ, പഞ്ചാബവും വംഗവും ഹാ!
പിളർന്നിട്ടുമിമ്മട്ട് നിർവ്വീര്യ ഭാവം!
ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ
ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും
ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ.
അഹോ ദിവ്യ മാതേ മഹോദാര ശീലേ
നമോസ്തും വികേഹെ മഹാ മംഗലേ
വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം